പ്രകാശൻ അവൻ്റെ പതിവ് കൊനെഷ്ട് ചോദ്യങ്ങളുടെ ഭാഗമായി ഈയിടെ ചോദിച്ച ഒരു ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു.
ആഴ്ചകൾക്ക് എന്തുകൊണ്ട് ഏഴ് ദിവസം? എന്ത് കൊണ്ട് അഞ്ചോ എട്ടോ ദിവസമായില്ല?
പതിവ് പോലെ അന്നും അവനെ പുച്ഛിച്ചിട്ട് പോന്നെങ്കിലും, പിന്നെ ഓർത്തപ്പോൾ ഒരു കൗതുകം തോന്നി.
എന്ത് കൊണ്ട്?
ആലോചിച്ചിട്ടും വല്യ കാരണങ്ങളൊന്നും കിട്ടാഞ്ഞിട്ട് ആഴ്ചയെ ഒന്ന് മാറ്റിപ്പിടിച്ച്, മാസങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി.
എന്ത് കൊണ്ട് ചില മാസങ്ങൾക്ക് 28 ഉം, മറ്റ് ചിലതിന് 30 ഉം, പിന്നേം ചിലതിന് 31 ഉം ദിവസങ്ങൾ?
എന്ത് കൊണ്ട്?
എല്ലാ മാസവും കൃത്യം 28 ദിവസങ്ങളായിരുന്നുവെങ്കിൽ മാസാന്ത്യം കിട്ടുന്ന ശമ്പളത്തിന് ഒരു വൃത്തിയും മെനയും കണ്ടേനെ! തുല്യ ജോലിക്ക് തുല്യ വേതനം. സോഷ്യലിസം!
മാസങ്ങളുടെ രുപീകരണ വേളയിലും കരട് രേഖയിലുമൊക്കെ ഇരുപത്തെട്ട് ദിവസം (നാലാഴ്‌ച ) തന്നെ ആയിരുന്നിരിക്കണം. അങ്ങനെ വരുമ്പോൾ ഒരാണ്ടിൽ നാല്പത്തെട്ട്‍ ആഴ്ച (336 ദിവസം). ബാക്കി വരുന്ന ഇരുപത്തോമ്പതേകാൽ ദിവസം. ഒന്നുകിൽ പതിമൂന്നാമാതൊരു മാസമാക്കാം. അല്ലെങ്കിൽ ബാക്കി വരുന്ന ഇരുപത്തോമ്പതേകാൽ ദിവസം, കാർഷിക കിട്ടാക്കടമായോ, വക മാറ്റി ചെലവ് ചെയ്തതായോ, വണ്ടിക്കൂലി, മറ്റ് ചിലവുകൾ എന്നിവയിൽ ഉൾപ്പെടുത്തിയോ, എഴുതിത്തള്ളാം.
പതിമൂന്നാം മാസം രൂപീകരിച്ചാൽ, ബാക്കി വെറും ഒന്നേകാൽ ദിവസം. അത്യാവശ്യത്തിത്തിനൊരു കാഷ്വൽ ലീവിന് തന്നെ കഷ്ടി. അതുകൊണ്ട് പതിമൂന്നാം മാസം എന്ന ഐഡിയ ആദ്യം തന്നെ സ്ക്രാപ്പ് ചെയ്ത് കാണണം. ഇനി മിച്ചം വരുന്ന ഇരുപത്തോമ്പതേകാൽ ദിവസവും എഴുതിത്തള്ളിയാൽ, ഭാവിയിൽ അഴിമതി, ധൂർത്ത്, ഇത്യാദി ആരോപണങ്ങൾ നേരിടേണ്ടി വന്നേക്കാം. പിന്നെ വിജിലൻസായി, അന്വേഷണമായി പൊല്ലാപ്പായി. “സ്രാവുകൾക്കൊപ്പം നീന്തിയതിന്റെയൊക്കെ” തത്തയുടെ പ്രതിപാദ്യങ്ങൾ വേറെയും!
അത് വേണ്ട!
ഒരു വർഷം, കൃത്യം നാലാഴ്ച്ചകളുള്ള പന്ത്രണ്ട് തുല്യ മാസങ്ങൾ. ഇരുപത്തോമ്പതേകാൽ ദിവസം മിച്ചം. കാൽക്കുലേഷൻ സിംപിൾ. കൺട്രോൾ സിംപിൾ. എല്ലാരും ഹാപ്പി!
പക്ഷേ, നമ്മളല്ലേ പുള്ളികൾ!
രാഷ്ട്രീയ ഇടപെടലുകൾ, പിൻവാതിൽ നിയമനം, സ്പോർട്ട് സ് ക്വോട്ടാ , എന്നിവയൊക്കെ ഉപയോഗിച്ച്, ബാക്കി വന്ന ഇരുപത്തൊമ്പത് ദിവസങ്ങളെയും ഓരോ മാസങ്ങളുടെ കൂടെ പലപ്പോഴായി തിരുകിക്കേറ്റി. ബാക്കി വന്ന വെറും കാൽ ദിവസത്തെപ്പോലും വെറുതെവിട്ടില്ല, കശ്മലന്മാർ. നാല് വർഷം തികച്ച് വളർച്ചയെത്തിയപ്പോൾ അതിനേം തിരുകിക്കേറ്റി, ഫെബ്രുവരിയിൽ!
അത്താഴം കഴിച്ച് മിച്ചം വരുന്ന ചോറും കറിയും തിരിച്ച് ഫ്രിഡ്ജിൽ കയറ്റാനുള്ള മടി കൊണ്ട്, ഭാര്യ സ്നേഹപൂർവ്വം “ഇതും കൂടെയങ്ങു കഴിക്ക് ” എന്ന് പറഞ് എന്റെ പ്ളേറ്റിലേക്ക് വിളമ്പുമ്പോൾ, കൊള്ളാവുന്നതിലും ഇരട്ടി തുണി അവൾ വാഷിങ് മെഷീനിലേക്ക് കുത്തിക്കയറ്റുമ്പോൾ, ഒക്കെ, ഞാൻ ഈ മാസക്കണക്ക് സ്മരിക്കാറുണ്ട്.