യുദ്ധവും സമാധാനവും!

പാതിരാത്രിയോ, അതോ കൊച്ചു വെളുപ്പാൻ കാലമോ?  സമയം നല്ല നിശ്ചയമില്ല. നല്ല ഇരുട്ടാണ്‌. നിശബ്ദവും.(അതെ, സൂചി വീണാൽ കേൾക്കാവുന്നത്ര!). അപ്പോഴാണ്‌ എന്റെ യുദ്ധപ്രഖ്യാപനം! അഴിമതിക്കെതിരെ, കെടുകാര്യസ്ഥതക്കെതിരേ, അക്രമങ്ങൾക്കെതിരെ. എന്തിനധികം?, ഈ നാട്ടിലെ എല്ലാ ചീഞ്ഞ വ്യവസ്ഥിതിക്കെൾക്കുമെതിരെ, തുറന്ന യുദ്ധം!
പിന്നെ അധികം ആലോചിച്ചു സമയം കളഞ്ഞില്ല. (കളയാൻ സമയം അധികമില്ലല്ലോ കൈയ്യിൽ!). ഗവർണ്ണറോടു ശിപാർശ ചെയ്തു നിയമസഭ പിരിച്ചു വിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നന്നേ സമ്മർദം ചെലുത്തി ഉടനടി തിരഞ്ഞെടുപ്പ് പ്രഖാപിച്ചു. നൂറ്റിനാല്പത് സീറ്റിലും ഒറ്റയ്ക്ക് കേറിനിന്നങ്ങു മത്സരിച്ചു, വൻഭൂരിപക്ഷത്തിൽ ജയിച്ചു കേറി.   മുഖ്യമന്തിയായും ബാക്കി ഭരണഘടന അനുവദിക്കുന്ന പതിനാലു വകുപ്പുമന്ത്രിമാരായും, ദൈവനാമത്തിലും ദൃഡപ്രതിജ്ഞയിലും മാറി മാറി സത്യപ്രതിജ്ഞ ചെയ്ത്, തുരുതുരേ ഒപ്പുകളിട്ട്, ഗവർണ്ണറുടെ കൈകൾ പിടിച്ചു കുലുക്കി, സ്റ്റെഡി ആയി നിന്ന് ദേശീയഗാനം പാടി,  അധികാരമേറ്റെടുത്തു.

ആദ്യം തലസ്ഥാനത്ത് കുമിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന സകല ചവറുകളും വാരിക്കൂട്ടി വിളപ്പിൽശാലയിൽ തന്നെ കൊണ്ടുചെന്നിട്ടു കത്തിച്ചു. അത് വളമാക്കി നാട്ടുകാർക്ക് സബ്സിഡി നിരക്കിൽ വിറ്റു. കച്ചവടക്കരിൽനിന്നും നികുതി പിരിക്കാൻ ആഗോള ടെന്ടെർ വിളിച്ചു കൊട്ടേഷൻ കൊടുത്തു. അവർ ചുറുചുറുക്കോടെ പണിയെടുത്തു സർക്കാർ ഘജനാവ് നിറച്ചു. വളംവിറ്റുകിട്ടിയതും നികുതി പിരിച്ചതും ചേർത്ത് റോഡായ റോഡെല്ലാം ടാറിട്ടു. കട്ടപ്പുറത്തിരുന്ന സകല ആനവണ്ടികളും നന്നാക്കി റോഡിലിറക്കി. ദിവസക്കൂലിക്ക് ആളെ വച്ച് നാട്ടിൽ നെടുകേം കുറുകേം സർവ്വീസ് നടത്തി ലാഭമുണ്ടാക്കി ശമ്പളം കൊടുത്തു. ബാക്കി കാശുകൊണ്ട് മൂന്നു ഗഡു ക്ഷാമബത്തയും. സ്ഥലമെടുപ്പിനു  കൊട്ടെഷൻ കൊടുത്ത്,  കൊച്ചിയിൽ മെട്രൊയും, തിരുവനന്തപുരത്തും, കോഴിക്കൊട്ടും, മോണൊയും കൊണ്ടുവന്ന്, പാവം കുത്തക കച്ചവടക്കാരുടേയും പ്രൈവറ്റ് ബസ് മൊതലാളിമാരുടേയും ബിരിയാണിയിൽ മണ്ണുവാരിയിട്ടു.

കിട്ടിയ സമയം കൊണ്ട് സകല വീടുകളിലും മഴക്കുഴി തോണ്ടിയും മരങ്ങൾ വെച്ച് പിടിപ്പിച്ചും, കിണറുകളിലും  പൈപ്പായ പൈപ്പുകളിലുമെല്ലാം നല്ല ശുദ്ധമായ വെള്ളമെത്തിച്ചു. ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് ഈജിപ്തി വർഗത്തിൽ പെട്ട കൊതുകുകളെയും സ്ത്രീ പീഡനക്കാരെയും തെരഞ്ഞുപിടിച്ച് പണികൊടുത്തു.

ജാതിമതഭേദമന്യേ സകല സാമുദായിക-മതമേലധ്യക്ഷന്മാരെയും ഇടയ്ക്കിടയ്ക്ക് വിളിച്ചു ചായയും പലഹാരങ്ങളും കൊടുത്തു വിട്ടു. മൂന്നാറിൽ നിന്നും സകല ഭൂമാഫിയാകളെയും കൂടും കുടുക്കേമെടുപ്പിച്ചു പറഞ്ഞുവിട്ടു.

ചാനലുകാരുടെ  ഉപജീവനത്തിനുവേണ്ടി “മന്ത്രിസഭാപുന:സംഘടന” എന്ന പേരിൽ ഒരു  ക്ഷേമപദ്ധ്യതി ആവിഷ്കരിച്ച്, ഇടയ്ക്കിടെ ഞാനെന്റെ വകുപ്പുകളെല്ലാം മാറ്റിമറിച്ചു. ചാനലുകാർ ഓരോ പുന:സംഘടനയും അവരുടെ പ്രൈം-ടൈമിൽ കൂലംകക്ഷമായി  ചർച്ച ചെയ്ത് റ്റീയാർപീ* കൂട്ടി. പുന:സംഘടനയുടെ പേരില് വതുവെയ്പ് നടത്തിയ കശ്മലന്മാരെ തൊണ്ടിയോടെ പൊക്കി അകത്തിട്ടു.

ഇങ്ങനെ  രാപകലില്ലാതെ അധ്വാനിച്ച് ക്ഷീണിച്ച ഞാൻ എപ്പോഴോ  തളർന്നുകിടന്നുറങ്ങി.

അതിരാവിലെ ഭാര്യ തട്ടിവിളിച്ചപ്പോൾ കണ്ണ് തിരുമ്മിയെഴുന്നേറ്റ്, പല്ലുതേച്ച്, കുളിച്ച്, വസ്ത്രം മാറി , അവൾ സാൻവിച്ച് ബാഗിൽ പൊതിഞ്ഞു തന്ന രണ്ടു റൊട്ടിക്കഷണവുമെടുത്ത് ഞാൻ ഓഫീസിലെ ദൈനദിന യുദ്ധങ്ങളിലേക്ക് യാത്രയായി. ശാന്തനായി, സമാധാനത്തിന്റെ ഒരു കാവൽമാലാഘയെപ്പോലെ!

*TRP – Target Rate Point – A ponting system to measure a TV channels viewership.

Leave a comment